ബിജെപിക്ക് വേണ്ടി മതവും ശബിരിമലയും പറഞ്ഞു വോട്ട് പിടിച്ചു നടൻ കൃഷ്ണകുമാര്‍. തനിക്ക് താത്പര്യം എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഏറെ ഇഷ്ടമാണെന്നും നടന്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണ രംഗത്ത് സജീവമാമ് നടന്‍.

അടുത്തിടെ നടന്‍ പ്രചരണത്തിനിടെ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് വോട്ടു ചെയ്യണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.എട്ടാം തിയതി രാവിലെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് ബൂത്തിലേക്ക് ചെല്ലണം. ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സിസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചു പോവാം. നമ്മുടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ എനന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.

ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.