തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവം ഉദാത്തമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. പെൺകുട്ടിയുടെ ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞദിവസം തിരുവനന്തപുരം പേട്ടയിലാണ് സംഭവം. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി (54) ന്റെ ലിംഗമാണ് പെണ്‍കുട്ടി മുറിച്ചു മാറ്റിയത്.

പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളമായി പീഡിപ്പിച്ച് വരികയാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡനത്തിന് ഒത്താശ ചെയ്ത് കൊടുത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തിര ശാസ്ത്രകീയയ്ക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം.