ന്യൂസ് ഡെസ്ക് മലയാളം യുകെ

ലങ്കാഷെയറിലെ ലാൻ‌സിലെ ഹെയ്‌ഷാമിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു പിഞ്ചു കുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നു. രണ്ട് വയസുകാരനായ ജോർജ്ജ് ഹിന്‌സ് ആണ് ദാരുണമായി മരണമടഞ്ഞത്. മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ ആശുപത്രിയിലാണ്. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ കൊച്ചു മാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി ജോർജിൻറെ മാതാപിതാക്കൾ വിക്കി സ്റ്റഡ്‌ഹോമും, സ്റ്റീഫൻ ഹിൻഡ്സും പോലീസുകാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അപകടത്തിൽ രണ്ട് വീടുകൾ തകരുകയും മൂന്നാമതൊരു വീടിന് ഭാഗികമായ തകരാറുകൾ സംഭവിച്ചതായും ലങ്കാഷെയർ പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോ എഡ്വേർഡ്സ് സംഭവസ്ഥലത്ത് വച്ച് പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും എല്ലാവരെയും കണ്ടെത്തിയതായി വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

40 ഓളം പേരെ സമീപ ഭവനങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ദുരിതബാധിതർക്ക് കൗൺസിലുകൾ ഭവന സഹായം നൽകുമെന്നും ഹെൽപ്പ് ലൈൻ തുറന്നതായും ലാൻകാസ്റ്റർ സിറ്റി കൗൺസിൽ നേതാവ് എറിക ലൂയിസ് പറഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി എന്നാണ് അയൽക്കാരിൽ ഒരാൾ സംഭവത്തെ കുറിച്ച് വിവരിച്ചത്.
പാചകവാതകത്തിന് തീപിടിച്ചുള്ള അപകടങ്ങൾ ബ്രിട്ടനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണ്. കഴിഞ്ഞ ആഴ്‌ച വെസ്റ്റ് മിഡ്‌ലാന്റിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിൽ ഈ മാസം ആദ്യം ആഷ്‌ഫോർഡിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്ക് പറ്റിയിരുന്നു. പാചക വാതകത്തിന് തീ പിടിച്ചതാണ് അന്നും സ്‌ഫോടനത്തിന് കാരണമായത്.