മലയാളം ഷോർട്ട് ഫിലിം രംഗത്തെ ഓസ്കാർസ് എന്നറിയപ്പെടുന്ന കൊച്ചിൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം അവാർഡ് “ആഴ” ത്തിനു . ബെസ്ററ് അവെയർനെസ്സ് ഷോർട്ട് ഫിലിം കാറ്റഗറിയിലാണ് അവാർഡ് .
പ്രേക്ഷക എണ്ണം പതിനാലായിരം കടന്നു മുന്നേറുന്ന “ആഴം” എന്ന വൈറലായിക്കൊണ്ടിരിക്കുന്ന ഷോർട്ട് ഫിലിം , യുകെയിൽനിന്നും പിറവിയെടുത്തിരിക്കുന്ന ഏറ്റവും പുതിയ കലാ സൃഷ്ടിയാണ് .

മനോഹരവും എന്നാൽ ലളിതവുമായി ഒരുക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രം ശ്രദ്ധയാകർഷിക്കുന്നത് ഇതിന്റെ സമകാലിക പ്രസക്തി കൊണ്ടാണ് . ദിനം തോറും റിപ്പോർട്ടു ചെയ്യപ്പെടുന്ന ആത്മഹത്യ പരമ്പരകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എന്ത് കൊണ്ടും മനുഷ്യമനഃസാക്ഷിയെ തൊടുന്നതും അതുമായി സംവദിക്കുന്നതുമായ വിഷയമാണ് ആഴത്തിന്റെ സംവിധായകൻ ശ്രീ സ്റ്റീഫൻ കല്ലടയിൽ കൈകാര്യം ചെയ്തിരിക്കുന്നത് .

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന അടിക്കുറിപ്പോടെ മാധ്യമങ്ങൾ ആത്മഹത്യ റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്തം അവിടെ അവസാനിക്കന്നു. എന്നാൽ ആത്മഹത്യ ചിന്ത വിഷാദ രോഗത്തിന്റെ ഒരു സൂചന മാത്രമാണെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഷോർട്ട് ഫിലിമിലൂടെ.

ഒരു അച്ഛന്റെയും മകളുടെയും ആത്മ ബന്ധത്തിലൂടെ കഥ മുന്നോട്ടുപോകുമ്പോൾ, നഷ്ടങ്ങൾ നേരിടാൻ ഒരു സാധാരണ മനുഷ്യൻ അവന്റെ ജീവിതത്തിൽ ചെയ്യുന്ന ചെയ്തികൾ ആഴം എന്ന ഈ കൊച്ചു സിനിമയിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്.

യുകെയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായ സ്റ്റീഫൻ കല്ലടയിലാണ് ഇതിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കല്ലടയിൽ പ്രോഡക്ഷൻന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ – സാൻ മമ്പലം, എഡിറ്റർ – സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് – ശരത് ചന്ദ്രൻ, സൗണ്ട് മിക്സിങ് – എബി, പ്രൊഡക്ഷൻ കൺട്രോളർ -ബിജു ചാക്കോ ക്യാമറ അസിസ്റ്റന്റ് – ലെവിൻ സാജു എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രമായ വിഷ്ണുവായി സ്റ്റീഫൻ കല്ലടയിലും കവിതയായി മകൾ ഹെലന സ്റ്റീഫനും ആണ് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ഉദ്ദേശ്യം സാമൂഹിക ബോധവത്കരണമായിരുന്നു എന്നും ഈ അവാർഡ് അതിനെ സാധൂകരിച്ചുവെന്നും സ്റ്റീഫൻ പറഞ്ഞു . “ഡിപ്പറഷൻ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ പടി. അതിനു ഈ എളിയ സംഭരംഭം കൊണ്ട് സാധിച്ചിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി ” .

ഇനിയും കാണാൻ സാധിക്കാത്തവർക്ക് ഈ ലിങ്കിലൂടെ കാണാവുന്നതാണ്.