ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ പല ഭാഗങ്ങളിലും ഇന്നലെ അനുഭവിച്ചത് 13 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്. 2010 – ന് ശേഷം ഏറ്റവും കൂടിയ തണുപ്പാണ് യുകെ കണ്ടത്. ഇനിയും മൂന്ന് ദിവസങ്ങൾ കൂടി തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷകർ നൽകിയിട്ടുണ്ട്.

അയർഷയറിലെ പ്രെസ്റ്റ് വിക്കിൽ ഇന്നലെ രാത്രിയിലെ താപനില -5.5 c ( 22 F) ആയി കുറഞ്ഞു. കുംബ്രിയൻ പട്ടണമായ കെസ്‌വിക്കിലെ താപനില അതിലും കുറവായ – 6.1c (21 F) ആണ് രേഖപ്പെടുത്തിയത്. സ്കോട്ടിഷ് ഹൈലാൻഡ്സിലെ ആയോനാച്ച് മേറിൽ – 8 ഡിഗ്രി സെൽഷ്യസ് തണുപ്പായിരുന്നു. സ്കോട്ട്‌ലൻഡിലും കിഴക്കൻ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ചയായിരുന്നു. കടുത്ത തണുപ്പ് കുറച്ച് ദിവസങ്ങൾ കൂടി നിലനിൽക്കും.

മിഡ്ലാൻഡ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും മൂലം കടുത്ത യാത്രാദുരിതവും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ . സ്കോട്ട്ലൻഡിന്റെ വടക്കും കിഴക്കും ഇംഗ്ലണ്ടിന്റെ കിഴക്കും കനത്ത മഞ്ഞുവീഴ്ച കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിട്ടുണ്ട്. തണുത്ത മൂടൽമഞ്ഞിനൊപ്പം റോഡുകളും നടപ്പാതകളും മഞ്ഞുമൂടിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ ഏറ്റവും തണുപ്പുള്ള ചില സ്ഥലങ്ങൾ ഇവയായിരുന്നു.

ബ്രിഡ്ജ്ഫൂട്ട്, കുംബ്രിയയിൽ -7.2C (19F)
ക്രിയാൻലാറിക്കിലെ ടിൻഡ്രം -5.8C (22F)
ഫ്ലിന്റ്ഷെയറിലെ ഹാവാർഡൻ -3 (27F)
ആൽഡർഗ്രോവ്, കൗണ്ടി ആൻട്രിം -2.9C (27F).

കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.