ഇടതുപക്ഷസർക്കാരിന്റെ മരണമണി എന്ന പേരുദോഷം കിട്ടിയ മന്ത്രി എം എം മാണിയുടെ വിവാദപരാമര്ശവുമായി നിയമസഭയില്‍ നടന്ന ചൂടേറിയ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ നേതാക്കള്‍ക്ക് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി. എം.എം മണിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ മുഖ്യമന്ത്രിക്കും നാവ് പിഴച്ചു. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കിയതാണ് മുഖ്യമന്ത്രിക്ക് സംഭവിച്ച നാവ് പിഴ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ സര്‍ ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് (ചപ്പാത്തി അല്ല പാപ്പാത്തിച്ചോലയെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറയുന്നു) ആ ചപ്പാത്തി, ചപ്പാത്തി (മുഖ്യമന്ത്രി ചിരിക്കുന്നു) ആ പാപ്പാത്തി, പാപ്പാത്തി തന്നെ. പാപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കയ്യേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ മുഖ്യമന്ത്രി തുടരുന്നു.

ഒരിക്കല്‍ സംഭവിച്ച നാവ് പിഴയുടെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് വീണ്ടും നാവ് പിഴച്ചു. പൊമ്പിളൈ ഒരുമൈയെ എരുമയാക്കിയതാണ് തിരുവഞ്ചൂരിന് സംഭവിച്ച പിശക്. പെണ്‍മക്ക, പെണ്‍കള്‍ എന്നിങ്ങനെയും തിരുവഞ്ചൂര്‍ തപ്പിത്തടഞ്ഞ് പറയുന്നുണ്ടായിരുന്നു. തിരുവഞ്ചൂരിന്റെ നാവ് പിഴ പ്രതിപക്ഷ ബെഞ്ചിലും ചിരി പടര്‍ത്തി. മുന്‍ മന്ത്രി കെ.എം മാണിക്കും ഇന്ന് നാവ് പിഴച്ചു. മന്ത്രി എം.എം മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചു ഞാനും എന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നു എന്നാണ് മാണി സഭയില്‍ പറഞ്ഞത്. അബദ്ധം തിരിച്ചറിഞ്ഞ മാണി,  ഉടന്‍ തന്നെ രാജിവയ്ക്കുന്നില്ലെന്ന് തിരുത്തി പറയുകയും ചെയ്തു. എല്ലാംകൂടി കൂട്ടിവായിക്കുബോൾ തിരുവഞ്ചൂരിന്റെ ഭാഷ എല്ലാവരും സ്വന്തമാക്കി എന്നുവേണം കരുതാൻ!!