സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവർക്കും, ഡിഗ്രി മുതലായ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്ന തുടക്കക്കാർക്കും ഇത് പരീക്ഷണ കാലഘട്ടം. കൊറോണ ബാധയെത്തുടർന്ന് കമ്പനികളെല്ലാം തന്നെ തുടക്കക്കാർക്കുള്ള തൊഴിലവസരങ്ങൾ കാൽ ശതമാനത്തോളം വെട്ടി കുറച്ചിരിക്കുകയാണ്. ഈ വർഷം എൻട്രി-ലെവൽ തൊഴിലവസരങ്ങൾ 23 ശതമാനത്തോളം കുറഞ്ഞതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് എം‌പ്ലോയേഴ്സ് രേഖപ്പെടുത്തി. ഇതോടെ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ കൊറോണ ബാധമൂലം ഗണ്യമായി കുറയുമെന്ന ആശങ്ക ശരിയായി വരികയാണ്. ഇന്റേൺഷിപ്പുകളിലും, പ്ലേസ്‌മെന്റുകളിലും 40 ശതമാനത്തോളം കുറവുണ്ടാകും. അസോസിയേഷൻ ഓഫ് ഗ്രാജുവേറ്റ് കരിയേഴ്‌സ് അഡ്വൈസറി സർവീസസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഡിഗ്രി കഴിഞ്ഞവർക്കുള്ള തൊഴിലവസരങ്ങളിൽ 12 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ജോലി ചെയ്യുന്നവരുടെ തൊഴിലുകളും സുരക്ഷിതമല്ല. 14 ശതമാനത്തോളം തുടക്കക്കാരെ പിരിച്ചുവിട്ടതായി പല കമ്പനികളും അറിയിച്ചിട്ടുണ്ട്. 35 ശതമാനത്തോളം പേർ അവധി കഴിഞ്ഞ് തിരിച്ചു കയറുവാൻ കാത്തിരിക്കുകയാണ്. തൊഴിൽ മാർക്കറ്റിൽ യുവാക്കൾക്ക് ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നത് വാസ്തവമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് എംപ്ലോയേർസ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഇഷെർവുഡ് അറിയിച്ചു. ചിലയിടങ്ങളിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ചില പരിഗണനകൾ ലഭിക്കുന്നുണ്ട്. സ്കൂളുകളിൽ നിന്നും പുറത്തിറങ്ങിയവർക്കാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാൽ ചില സെക്ടറുകളിൽ ചില പ്രതീക്ഷകൾ കാണുന്നതായും റിപ്പോർട്ടുകളുണ്ട്. ഹെൽത്ത് & ഫാർമസ്യൂട്ടിക്കൽ സെക്ടറുകളിൽ എൻട്രി ലെവൽ ജോലികളിൽ വർധനവുണ്ട്. യുകെയിലെ പല വൻകിട കമ്പനികളും തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം കഴിയുമ്പോൾ സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വാസത്തിലാണ് യുവജനങ്ങൾ.