ലണ്ടന്‍: കത്തി ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയരക്ഷാ കവചങ്ങളുമായി കമ്പനി രംഗത്ത്. കത്തി കൊണ്ട് കുത്തിയാല്‍ മുറിയാത്ത ജാക്കറ്റ് മാതൃകയില്‍ നിര്‍മ്മിച്ച വസ്ത്രങ്ങളും ഗ്ലൗസുകളുമാണ് കമ്പനി പ്രധാനമായും വിപണിയിലെത്തിച്ചിരിക്കുന്നത്. ആക്രമണം നടത്തുന്നയാളുടെ കൈകളില്‍ നിന്ന് കത്തിയുടെ മൂര്‍ച്ഛയേറിയ ഭാഗം പോലും പിടിച്ചു വാങ്ങാന്‍ ഗ്ലൗസ് ഉപയോഗിക്കുന്നവര്‍ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്ലൗസ് ഉപയോഗിച്ച് അക്രമിയെ നേരിടുമ്പോള്‍ കത്തി കൊണ്ട് കൈയ്യില്‍ പരിക്കേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കമ്പനി പറയുന്നു. ഗ്ലൗസ് നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളെ കീറിമുറിക്കാന്‍ കത്തിക്ക് ശേഷിയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സമീപകാലത്ത് ലണ്ടന്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കത്തി ആക്രമണങ്ങളും കൊലപാതകങ്ങളുടെ തങ്ങളുടെ ഉത്പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് 100 കൊലപാതകങ്ങളാണ് ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.കെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ക്രൈം റേറ്റുകളിലൊന്നാണിത്. കഴിഞ്ഞ ആഴ്ച്ച ഈസ്റ്റ് ലണ്ടനില്‍ വെച്ച് രണ്ട് സ്ത്രീകള്‍ക്ക് കത്തിക്കുത്തേറ്റിരുന്നു. പോലീസ് നടത്തിയ മറ്റൊരു അന്വേഷണത്തില്‍ നഗരത്തിന്റെ പരിസരങ്ങളില്‍ നിന്നായി 20 ഓളം ആയുധങ്ങളും കണ്ടെടുത്തിരുന്നു.

കത്തി ആക്രമണങ്ങള്‍ തടയുന്നതിനായി എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് ആളുകള്‍ വളരെ ഗൗരവത്തോടെ ആലോചിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഞങ്ങള്‍ ‘സ്റ്റാബ് പ്രൂഫ്’ ഉപകരണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ വ്യക്തമാക്കി. ഫ്രണ്ട് പ്രൊട്ടക്ഷന്‍ കവറിന് 260 പൗണ്ടും ബാക്ക് പ്രൊട്ടക്ഷന്‍ കവറിന് 175 പൗണ്ടുമാണ് വില. ഇവ കൂടാതെ ഗ്ലൗസ് ഇതര ഉത്പ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. അതേസമയം ഗ്യാംഗുകളില്‍ അംഗമായവരും അക്രമകാരികളും പ്രസ്തുത പ്രൊട്ടക്ഷന്‍ ഗിയറുകള്‍ ഉപയോഗിക്കുന്നത് തടയിടാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.