തിരുവനന്തപുരം: ഗംഗേശാനന്ദയെ കാണാന്‍ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലെത്തിയാണ് പെണ്‍കുട്ടിയും അമ്മയും ഗംഗേശാനന്ദയെ കണ്ടത്. ഇന്നലെ ഉച്ചക്ക് എത്തിയ ഇവര്‍ 15 മിനിറ്റോളം സംസാരിച്ചു. സന്ദര്‍ശനത്തിനിടെ കരഞ്ഞ പെണ്‍കുട്ടിയെ ഗംഗേശാനന്ദ സമാധാനിപ്പിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനു ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പുറത്തേക്ക് വന്നത്.

പിന്നീട് പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി കാമുകന്‍ അയ്യപ്പദാസിനെതിരെ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തുവെന്നും താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു. വീട്ടില്‍ താന്‍ സുരക്ഷിതയാണ്. അയ്യപ്പദാസ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കളവാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക വിധേയയാക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ 22-ാം തിയതി നേരിട്ട് ഹാജരാകമമെന്ന് പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശം നല്‍കി. കേസില്‍ യുവതി നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഗംഗേശാനന്ദ കോടതിയില്‍ ആവശ്യപ്പെട്ടത്.