രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

2019 ലെ ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസ് നയിച്ച യുഡിഎഫ് കേരളത്തിലെ 20 സീറ്റിൽ 19 ഉം തൂത്തുവാരി .  ഇതിനു മുമ്പ് 200 9-ൽ 16 സീറ്റ് നേടിയതൊഴിച്ചാൽ ഇത്രയും ശക്തമായ വിജയചരിത്രം യുഡിഎഫിന് ഉണ്ടായിട്ടില്ല. അവർ പോലും പ്രതീക്ഷിക്കാത്ത വിജയം ആണ് വലതുമുന്നണിക്ക്  ജനം നൽകിയത് .

വയനാട് നിയോജക മണ്ഡലത്തിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം മാത്രമാണോ യുഡിഎഫ് വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ഉറച്ച വിശ്വാസത്തിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. അനുഭാവികളുടെയും നിക്ഷ്പക്ഷമതികളുടെയും മാത്രമല്ല എതിർ പക്ഷത്തിന്റെയും വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കാൻ അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി . തിരഞ്ഞെടുപ്പ് കാലത്ത് മധ്യ തിരുവിതാംകൂർ ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അടിയുറച്ച കോൺഗ്രസുകാരനായ ഒരു ബർമിങ്ഹാം മലയാളി മലയാളം യുകെയോട് പറഞ്ഞത് ഇങ്ങനെയാണ്.

2019 -ൽ യുഡിഎഫ് തങ്ങളുടെ മുൻനിര സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയത്. രാഹുൽഗാന്ധിയും കൂടി ഒപ്പം ചേർന്നപ്പോൾ ആത്മവിശ്വാസത്തിന്റെ തേരോട്ടമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം യുഡിഎഫ് സ്ഥാനാർത്ഥികൾ നടത്തിയത് . പലരും നാളുകളായി ജയിച്ചു വന്ന നിയമസഭാ മണ്ഡലങ്ങളെ ഉപേക്ഷിച്ച് ലോക്സഭാ ഇലക്ഷനിറങ്ങി. തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമെന്നും ഭരണത്തിന്റെ സിരാകേന്ദ്രമായ ഡൽഹിയിൽ തിളങ്ങാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സ്‌ഥാനാർത്ഥികൾ . കോൺഗ്രസ് അധികാരത്തിലെത്തിയാൽ മന്ത്രിയാകാമെന്ന് യുഡിഎഫ് സ്ഥാനാർത്ഥികളിൽ പലരും കരുതിയിരുന്നു . ഒത്തുപിടിച്ചാൽ ആനയും പോരും. യുഡിഎഫ് ഒത്തുപിടിച്ചു . ജനം വോട്ട് ചെയ്തു. 20-ൽ 19 സീറ്റും യുഡിഎഫ് നേടി. 77.68 % ആയിരുന്നു കേരളത്തിലെ പോളിംഗ് ശതമാനം. യുഡിഎഫ് 47.5 % വോട്ട് നേടിയപ്പോൾ 41.3 % വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. 10 -നും 15 ശതമാനത്തിനും ഇടയിൽ വോട്ടുകളാണ് ബിജെപി ഓരോ മണ്ഡലത്തിലും നേടിയത്.

2024 ലെ സ്ഥിതി വ്യത്യസ്തമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയവരാണ് പല സ്ഥാനാർത്ഥികളും. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കെട്ടുറപ്പില്ലാത്ത ഇന്ത്യാ മുന്നണിയും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും അനുദിനം കോൺഗ്രസിന്റെ സാധ്യതകളെ ദുർബലമാക്കി കൊണ്ടിരിക്കുന്നു . അതു മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ മന്ത്രി ആകാനും മുഖ്യമന്ത്രി ആകാനും വരെ അവകാശവാദമുന്നയിക്കാൻ ശക്തരാണ് പല യുഡിഎഫ് സ്ഥാനാർത്ഥികളും. ആ ഒരു ഇച്ഛാഭംഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഉണ്ടോ?

ഇപ്പോഴും ജനം ചോദിക്കുന്ന ചോദ്യമുണ്ട്? എന്തുകൊണ്ട് കോൺഗ്രസിന് പുതിയ രണ്ടാം നിര നേതാക്കളെ വളർത്തി കൊണ്ടുവരാൻ സാധിക്കുന്നില്ല? അല്ലെങ്കിൽ പുതിയ നേതാക്കൾക്ക് തിരെഞ്ഞെടുപ്പിൽ അവസരം കൊടുക്കുന്നില്ല?

ചുവരെഴുത്ത്

കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിൽ ഉണ്ടായിരുന്ന ഓവർസീസ് കോൺഗ്രസിൻ്റെ പ്രവർത്തകനും ലണ്ടൻ മലയാളിയുമായ ടോണി ചെറിയാന്റെ അഭിപ്രായത്തിൽ 20 സീറ്റിലും കോൺഗ്രസിന് ശുഭപ്രതീക്ഷയാണ് ഉള്ളത്. അതിന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പ്രധാനകാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണ്. പക്ഷേ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ    യുഡിഎഫിന് സാധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും