‘യെദിയൂരപ്പ ഡയറി’ നുണകളുടെ വലയെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസില്‍പ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ നല്‍കിയതെന്നും രവിശങ്കർ പറഞ്ഞു.

ബിജെപി ദേശീയ നേതാക്കൾക്ക് വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ ഡയറി പുറത്തായിരുന്നു. കാരവൻ മാഗസിനാണ് ഡയറിയിലെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്ന് യഡിയൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി പറയുന്നു. രാജ് നാഥ് സിങ്ങിന് 100 കോടിയും അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതമാണ് നൽകിയത്.

യെഡിയൂരപ്പ ഡയറി പുറത്തുവന്നതോടെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ഇന്‍കം ടാക്സ് അന്വേഷണം തടഞ്ഞത് ആരെന്നും പ്രധാനമന്ത്രി പറയണം. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.