രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക.

വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്.

അതേ സമയം കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ ഉപയോഗത്തിന് ശിപാർശ ചെയ്തു.

വാക്സിൻ്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശിപാർശ.വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശിപാർശയിൽ തീരുമാനം എടുക്കും.