കവന്‍ട്രി : ലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികരില്‍ ഒരാളായ സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി കവന്‍ട്രി ഹിന്ദു സമാജം ചോദ്യോത്തര പരിപാടി തയ്യാറാക്കുന്നു. സ്വാമി വിവേകാനന്ദന്റെ സമാധി വാര്‍ഷികം പ്രമാണിച്ച് യുകെയില്‍ വളരുന്ന മലയാളി കുഞ്ഞുങ്ങള്‍ക്ക് ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. സ്വാമിയുടെ വേദ സൂക്തങ്ങളിലൂടെ അറിവ് തേടി ഒട്ടേറെ സഞ്ചാരം നടത്തിയിട്ടുള്ള അജികുമാര്‍ ക്വിസ് മാസ്റ്റര്‍ ആയി എത്തുന്നതോടെ വിവേകാനന്ദ സ്വാമിയെ അടുത്തറിയാന്‍ ഉള്ള അവസരമാണ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക.

കുട്ടികള്‍ക്ക് വേണ്ടിയാണു മത്സരം എങ്കിലും മുതിര്‍ന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ചോദ്യം ലഭിക്കുന്ന കുട്ടികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആയില്ലെങ്കില്‍ അതെ ചോദ്യം മുതിര്‍ന്നവരിലേക്കു പകരുകയാണ് ചെയ്യുക. ഇത്തരത്തില്‍ സമ്മാനം നേടാന്‍ മുതിര്‍ന്നവര്‍ക്കും അവസരം ഉണ്ട്. ഓരോ ടീമിലും രണ്ടു പേര്‍ വീതമുള്ള സംഘങ്ങളാണ് ചോത്യോത്തര പരിപാടിയില്‍ പങ്കെടുക്കുക. ആര്‍ക്കും ഉത്തരം നല്‍കാന്‍ ആയില്ലെങ്കില്‍ കാണികള്‍ക്കും ഉത്തരം നല്‍കാന്‍ അവസരം ലഭിക്കും. സ്വാമി വിവേകാനന്ദന്റെ അടിസ്ഥാന തത്വങ്ങളും ജീവചരിത്രവും ആസ്പദമാക്കിയാണ് ക്വിസ് ചോദ്യങ്ങള്‍ ഉണ്ടാവുകയെന്ന് അജികുമാര്‍ വക്തമാക്കി.

ഇത് സ്വാമിജിയെ കൂടുതല്‍ അടുത്തറിയാനും വായിക്കാനും കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിക്കും എന്നതിനാലാണ് വൈവിധ്യം ഉള്ള ഇത്തരം പരിപാടികള്‍ കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുക്കുന്നതെന്നു അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഹൈന്ദവ സംസ്‌കാരത്തില്‍ അടിസ്ഥാന ആശയങ്ങള്‍ കേന്ദ്രീകരിച്ചു ഓരോ മാസവും ക്വിസ് പരിപാടി നടത്തി വരികയാണ് കവന്‍ട്രി ഹിന്ദു സമാജം. ഓരോ മാസവും നടത്തുന്ന ഭജന്‍ സത്സംഗിന് ഒപ്പമാണ് ചോത്യോത്തര പര്യാപടിയും നടത്തുന്നത്. ജൂലൈ നാലിന് ലോകമെങ്ങും സ്വാമിയുടെ 115-ാം സമാധി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി പ്രത്യേകം തയ്യാറാക്കുന്നതിനും ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 18 ഞായറാഴ്ച നാലു മണിക്ക് ലെസ്റ്ററില്‍ വച്ചാണ് വിവേകാനന്ദ ക്വിസ് മത്സരം നടത്തുന്നത്. ഭാരത സംസ്‌കാരത്തില്‍ സ്വാമി വിവേകാനന്ദനെ പോലുള്ളവര്‍ പണിതുയര്‍ത്തിയ അടിത്തറയുടെ ശക്തി പാശ്ചാത്യര്‍ പോലും മനസ്സിലാക്കി ആദരവ് പ്രകടിക്കുമ്പോള്‍ പുതുതലമുറ ഭാരതീയര്‍ വിവേകാനന്ദ സൂക്തങ്ങളുടെ മഹത്വം മനസ്സിലാക്കാതെ പോകുന്ന സാഹചര്യവും ഇത്തരം ഒരു ആശയം നടപ്പിലാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജത്തെ പ്രേരിപ്പിച്ച പ്രധാന വസ്തുതയാണ്. വിവേകാനന്ദ പഠനത്തിന് ബ്രിട്ടനിലെ ഏറ്റവും മികച്ച സര്വകലാശാലയായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിറ്റി പോലും നല്‍കുന്ന പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകുന്നതും സ്വാമിജിയുടെ സ്വന്തം നാട്ടുകാര്‍ ആണെന്നതും അദ്ദേഹത്തെ മനസ്സിലാകുന്നതില്‍ പിന്നാലെ എത്തിയ തലമുറയ്ക്ക് സംഭവിച്ച കുറവാണ സൂചിപ്പിക്കുന്നത്.

ഇത്തരം കുറവുകള്‍ പരിഹരിച്ചു പുതു തലമുറയുടെ സൃഷ്ടിക്കു നാവായി മാറുക എന്ന ലക്ഷ്യമാണ് കവന്‍ട്രി ഹിന്ദു സമാജം നടപ്പിലാക്കുന്നത്. ജാതി മത വത്യാസംകൂടാതെ വിവേകാന്ദനെ അറിയാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇ മെയില്‍ മുഖേനെ ബന്ധപ്പെടുക. [email protected]