കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ ജനം തെരുവിലിറങ്ങി. അടുത്തിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച നെതര്‍ലന്‍ഡ്‌സില്‍ മുപ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇവിടെ ഹേഗില്‍ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ തെരുവില്‍ തീപിടുത്തമുണ്ടായി.

അല്‍ക്മാറിലും അല്‍മെലോയിലും ഫുട്‌ബോള്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചത് പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ ആയിരക്കണക്കിനാളുകള്‍ കോവിഡ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് വാക്‌സീന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓസ്ട്രിയയിലും പ്രതിഷേധം ശക്തമായി. ഇവിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് തെരുവിലിറങ്ങിയ ആയിരത്തോളം പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രോയേഷ്യ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.യൂറോപ്പില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പലയിടങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.