രാജ്യത്ത് വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്സീൻ കയറ്റി അയച്ച് തുടങ്ങി. കൊവിഷീൽഡിന്റെ ആദ്യ ലോഡുകൾ പൂണെ സീറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്സീൻ കൊണ്ടുപോകുന്നത്. ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളിൽ വാക്സീൻ ഇന്നെത്തും.

ട്രക്കുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാർഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക.ആദ്യ ലോഡ് എയർ ഇന്ത്യാ കാർഗോ വിമാനത്തിൽ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാർഗവും വാക്സീൻ കൊണ്ടു പോവും.

ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ വാക്സീൻ വിതരണ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്സീനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും.

കേരളത്തിന് ആദ്യ ബാച്ചിൽ 4.35 ലക്ഷം ഡോസ് വാക്സിൻ

കേരളത്തിന് ആദ്യബാച്ചില്‍ 4,35,500 ഡോസ് വാക്സീന്‍ ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്നാടിന് 5.36 ലക്ഷം ഡോസ് കിട്ടും