യാത്രക്കാരനില്‍ നിന്നും കുപ്പികളിലാക്കി സൂക്ഷിച്ച ഗോമൂത്രം പിടികൂടി നശിപ്പിച്ചതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോസെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പതിവ് പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും ‘ഗോമാതാ’ ഗോമൂത്രം പിടികൂടി നശിപ്പിച്ചത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തിലാണ് സംഭവം. ജൈവ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുപ്പികളിലായി ഗോമൂത്രം കണ്ടെത്തിയത്.

ജൈവായുധമായി കണക്കാക്കിയാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിന്ദു വിശ്വാസ പ്രകാരം ചിലയിടങ്ങളില്‍ ഗോമൂത്രം പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശുദ്ധീകരണത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്നാണ് അധികൃതരുടെ വിശദീകരണം.

ഒപ്പം ലഗേജിലെ ഒരു ഇനം ബയോസെക്യൂരിറ്റി അപകടസാധ്യതയുള്ളതാണോ എന്ന് ഉറപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കയ്യില്‍ കരുതിയതെന്ന് യാത്രക്കാരന്‍ വിശദീകരിച്ചു. യാത്രക്കാരന്റ വ്യക്തി വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും യുഎസ് വിമാനത്തിവളത്തിലെ കസ്റ്റംസ് വിഭാഗം ചാണക വറളി പിടിച്ചെടുത്ത് നശിപ്പിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വാഷിങ്ടണിലെ വിമാനത്താവളത്തിലായിരുന്നു സംഭവം.