വിവാഹ വാർഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങവെ ഭർത്താവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. പ്രിയതമൻ മരിച്ച വിവരം ഭാര്യ അറിയുന്നതാകാട്ടെ ട്രെയിൻ കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ. തൃശൂർ വെങ്കിടങ്ങ് തോയകാവ് കാസർകോട് ഇറച്ചേം വീട്ടിൽ ഇ.കെ.മുഹമ്മദലി(24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വെബ് ഡിസൈനറായ മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം–നേത്രാവതി എക്സ്പ്രസിൽ എസ് 3 സ്ലീപർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം. സീറ്റിൽ നിന്നു കൈ കഴുകാനായി പോയതായിരുന്നു.

എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഭർത്താവ് തിരിച്ചുവരാത്തതിനാൽ മറ്റു കോച്ചുകളിൽ തിരിച്ചൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നു കങ്കനാടി ജംക‍്ഷനിലെത്തിയപ്പോഴാണ് ട്രെയിനിൽ നിന്നു ഒരാൾ വീണ വിവരം സ്റ്റേഷനിൽ നിന്ന് അറിയുന്നത്. തുടർന്നു രാത്രിയോടെ താഹിറ ജനറൽ ആശുപത്രിയിലെത്തി മ‍ൃതദേഹം കണ്ടപ്പോഴാണ് മരിച്ചത് മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞത്. 2017 നവംബർ 26 നായിരുന്നു മുഹമ്മദലിയുടെയും താഹിറയുടെയും വിവാഹം കഴിഞ്ഞത്. ഇതു ആഘോഷിക്കാനാണ് ഇരുവരും ഒരു മാസം മുൻപാണ് തൃശൂരിലെത്തിയത്.

കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. മുംബൈയിൽ ട്രാവൽ ഏജൻസി നടത്തുന്ന അബ്ദുൽഖാദറിന്റെയും ഭാനുവിന്റെയും മകനാണ് മുഹമ്മദലി.സഹോദരങ്ങൾ.റിഹാൻ, യാസിൻ, ഷാനാസ്.