കൊച്ചി നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒന്നിലധികം പേർ ചേർന്നാണ് കൊന്നതെന്നും പോസ്റ്റ് മോർട്ടം നിഗമനത്തിലുണ്ട്. ഇതിന് ശേഷമാണ് മൃതദേഹം കായലിൽ തള്ളിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം മരിച്ചയാളെ ഇനിയും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല.

കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കൈകളും കാലുകളും ബന്ധിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. 168 സെൻറീമീറ്റർ ഉയരമുള്ള 25 നും 35 നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മരിച്ചയാളുടെ തലയിൽ സമീപകാലത്തുണ്ടായ മുറിവുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ ഇനിയും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല. മരിച്ചയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും മൃതദേഹം കായലിൽ താഴ്ത്തിയ ചാക്കിൻറെയുമൊക്കെ വിശദാംശങ്ങൾ ശേഖരിച്ച് ഇതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് പൊലീസ്. മഞ്ഞപ്പുള്ളിയുള്ള കടും നീല നിറത്തിലെ ഷർട്ടാണ് മരിച്ചയാൾ ധരിച്ചിരുന്നത്. ഇതിൽ ആരോൺ ജേക്കബ്സ് ജീൻസ് കമ്പനി മെയ്ഡ് ഇൻ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളമുണ്ടിന് മുകളിൽ ബെൽറ്റ് ധരിച്ചിരുന്നു. പഞ്ചസാര, ആട്ട , അരി എന്നിവയുടെ പ്ലാസ്റ്റിക് ചാക്കുകൾ ഒരുമിച്ച് തുന്നിത്തയ്ച്ച് ബലപ്പെടുത്തിയ ചാക്കിലാണ് മൃതദേഹം കെട്ടിത്താഴ്ത്തിയത്.

ഒരു പില്ലറിൻറെ 48 കിലോ തൂക്കം വരുന്ന ഭാഗം ചാക്കിനോട് ബന്ധിച്ചിരുന്നു. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. വസ്ത്രങ്ങളെക്കുറിച്ചോസംഭവത്തെക്കുറിച്ചോ എന്തെങ്കിലുമറിയുന്നവർ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർക്കോ എറണാകുളം സൗത്ത് സിഐയ്ക്കോ വിവരം നൽകണമെന്നാണ് പൊലീസിൻറെ അഭ്യർഥന.

തൃക്കാക്കര അസി. കമ്മീഷണർ 9497990071

സൗത്ത് സിഐ 9497987105

പനങ്ങാട് എസ്ഐ 9497980420