കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് , സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിയായ സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോയ് വയലാട്ടും സൈജുവും ദുരുദ്ദേശത്തോടെ മോഡലുകളോട് ഹോട്ടലില്‍ തങ്ങാന്‍ ആവശ്യപ്പെട്ടതായും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

നവംബര്‍ ഒന്നിനാണ് മോഡലുകളായ മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചത്. മോഡലുകള്‍ ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവരുടെ കാര്‍ രാത്രി ഒരുമണിയോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.