കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂറിന് വധ ഭീഷണി. വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതു സംബന്ധിച്ച് ഫസല്‍ ഗഫൂര്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു.

ഗള്‍ഫില്‍ നിന്നാണ് വധഭീഷണി ലഭിച്ചതെന്നാണ് ഫസല്‍ ഗഫൂര്‍ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രധാരണം വിലക്കിക്കൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എംഇഎസ് തീരുമാനമെടുത്തത്.

തന്റെ പേരില്‍ വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന പരാതിയും ഫസല്‍ ഗഫൂര്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഫെയിസ്ബുക്ക് പേജില്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശ്യത്തിലാണ് തന്റെ പേരില്‍ ആരോ പേജ് നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയില്‍ ഫസല്‍ ഗഫൂര്‍ പറയുന്നു.