ലണ്ടന്‍: രാജ്യത്തെ അഞ്ഞൂറ് സ്വാധീനമുളളവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്. ഡെബ്രെട്ട്‌സ് വര്‍ഷം തോറും ഈ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. കല, വ്യവസായം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ നിന്നുളളവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കുന്നത്. രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഇത്തവണ ഏറ്റവും പ്രമുഖരായി ഇടം പിടിച്ചിട്ടുളളത് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും, ആഭ്യന്തര സെക്രട്ടറി തെരേസാ മേയും സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജണും മറ്റുമാണ്. എന്നാല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ലേബര്‍ തലവന്‍ ജെറെമി കോര്‍ബിന്‍ തുടങ്ങിയവര്‍ക്ക് പട്ടികയിലിടെ നേടാാാാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ രംഗത്ത് താരതമ്യേന താഴെത്തട്ടിലുളളവരില്‍ പലരും ആദ്യ ഇരുപത് പേരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. യൂണൈറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ലെന്‍ മക്ക്‌ലസ്‌കി, യുകിപിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സൂസന്‍ ഇവാന്‍സ്, ലേബര്‍ പാര്‍ട്ടിയുടെ ഇടത് പക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്യൂമാസ് മിലന്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. ചില രാഷ്ട്രീയ എതിരാളികളും ആദ്യ സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ട്. 2016ലെ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളായ മത്സരിക്കുന്ന സാദിഖ് ഖാനും സാക് ഗോള്‍ഡ്‌സ്മിത്തും പട്ടികയിലുണ്ട്. വോട്ട് ലീവിന്റെ പ്രചാരകന്‍ ഡൊമിനിക് കണ്ണിംഗ്‌സും യൂറോപ്യന്‍ യൂണിയന്‍ അനുകൂല പ്രചാരകനായ ലോര്‍ഡ് റോസ് ഓഫ് മോന്‍വെദനും ആദ്യ പേരുകാരുടെ കൂട്ടത്തില്‍ പെടുന്നു.

ഇരുസഭകളിലും പ്രമുഖരായ ബോറിസ് ജോണ്‍സണ്‍, കരോലിന്‍ ലൂക്കാസ് തുടങ്ങിയവരും പട്ടികയിലുണ്ട്. കാമില്ല കാവെന്‍ഡിഷിനെ പോലെ അത്ര സുപരിചിതരല്ലാത്ത രാഷ്ട്രീയക്കാരും പട്ടികയിലിടം പിടിച്ചിരിക്കുന്നു. ഇരുപാര്‍ട്ടികളിലെയും മന്ത്രിമാരും ഇതിലുണ്ട്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക് ഡൊണലും ഷാഡോ ഫോറിന്‍ സെക്രട്ടറി ഹിലരി ബെന്നും ബിസിനസ് സെക്രട്ടറി സജിദ് ജാവിഡും പട്ടികയിലുണ്ട്.