പത്തനാപുരത്ത് 15 വയസുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി.

തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി കുളിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അമ്മ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണന്നും ഉടന്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദേശം നല്‍കി.

വീട്ടിലെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കതക് തളളി തുറന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ പ്രസവിച്ച നിലയിലായിരുന്നു. പ്രസവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെയും ശിശുവിനെയും വീട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.. ഇരുവരും ആശുപത്രിയില്‍ ചിക്തസയിലാണ്. അയല്‍വാസിയായ 14 വയസുകാരനാണ് കുഞ്ഞിന്റെ പിതാവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പുനലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോക്‌സൊ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പെണ്‍കുട്ടിയെക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടിയെ പ്രതിയാക്കണമൊ വേണ്ടയൊ എന്ന ആശങ്കയിലാണ് പൊലീസ്. നേരത്തെ എറണാകുളത്ത് നടന്ന കേസില്‍ ആണ്‍കുട്ടിയെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലും സമാന രീതി സ്വീകരിക്കാനാണ് സാധ്യത.