കൊച്ചി: 85 ദിവസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ഇന്നലെ പലര്‍ക്കും അപ്രതീക്ഷിതമായാണ് നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്തയെത്തിയത്. രണ്ടു തവണ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നിഷേധിച്ച ജാമ്യം അഞ്ചാം തവണ ഹൈക്കോടതിയില്‍ നിന്ന് തന്നെ നേടിയെടുക്കുകയായിരുന്നു. വന്‍ ആരാധക വൃന്ദത്തിന്റെ ആഹ്‌ളാദ പ്രകടനങ്ങളോടെയാണ് താരം ജയിലിന് പുറത്തെത്തിയത്. ഒരിക്കല്‍ കൂക്കി വിളികളോടെ കടന്ന ഗേറ്റിലൂടെ പുഷ്പ വൃഷ്ടിയുമായി കാറിലേയ്ക്ക്. ദിലീപിന്റെ സമയം തെളിഞ്ഞെന്ന് പ്രതികരണങ്ങള്‍ വരുമ്പോഴും വ്യക്തമായ നിരീക്ഷണങ്ങളോടെയാണ്

ഹൈക്കോടതി ജാമ്യം. ശാസ്ത്രീയമായ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ആരോപണ വിധേയനായ വിചാരണ തടവുകാരന്‍ മാത്രമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടിട്ട് ഇപ്പോള്‍ 7 മാസം പിന്നിട്ടു. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 85 ദിവസവും. എന്നിട്ടും കുറ്റപത്രം നല്‍കാന്‍ സാധിച്ചിട്ടില്ല.
മുന്‍ വിവാഹം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കൊടുത്തതായാണ് പ്രോസിക്യൂഷന്‍ വാദം. ഇത് 2013ല്‍ കൊടുത്തതാണെന്നും പറയുന്നു. പക്ഷേ ദിലീപും സുനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടില്ല. ഒന്നരക്കോടിക്ക് 10000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും പറയുന്നു. കേസില്‍ ഗൂഡാലോചന എന്നു മാത്രമാണ് ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. മറ്റു പ്രതികളെപ്പോലെ കൂട്ടമാനഭംഗ കേസ് ദിലീപിലില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.

എന്നാല്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണെന്നും സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, മുഖ്യ സാക്ഷികളുടെ മൊഴിയെടുക്കല്‍ കഴിഞ്ഞെന്നും ചില സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും ആരോപിച്ചു. പക്ഷേ അഞ്ചാം ജാമ്യ ഹര്‍ജിയെ തടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

അന്വേഷണത്തിന്റെയും തെളിവു ശേഖരണത്തിന്റെയും നിര്‍ണ്ണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്ക് മുന്‍പു രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യം മാറി. ഒന്നു മുതല്‍ ആറു വരെ പ്രതികളെപ്പോലെ ലൈംഗികാതിക്രമത്തില്‍ ദിലീപ് പങ്കാളിയല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. രേഖാമൂലവും വാക്കുമൂലവും ഉള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം കുറ്റം സ്ഥാപിക്കേണ്ടത്. മൊഴികള്‍ എടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ അവരെ സ്വാധീനിക്കുമെന്ന് കരുതണ്ട. വിചാരണയില്‍ ഇടപെടുമെന്ന ആശങ്കയില്‍ ഹര്‍ജിക്കാരന്റെ കസ്റ്റഡി തുടരേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.