നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലേക്കടക്കം എത്തുന്നതിന് സഹായിച്ച ആ പാലക്കാട്ടുകാരന്‍ ഇപ്പോഴും കാണാമറയത്ത്. പൊലീസ് പേര് വെളിപ്പെടുത്താത്ത ആ പാലക്കാട്ടുകാരനാണ് പ്രധാനപ്പെട്ട പല വിവരങ്ങളും നല്‍കിയത്.

കൊച്ചിയിലെ സാധാരണ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ എറണാംകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ ആണ് വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചത്.  എറണാംകുളത്ത് നിന്ന് കയറിയ ഒരു വനിതാ അഭിഭാഷക  ഫോണിലൂടെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പല വിവരങ്ങളും ആരോടോ പറഞ്ഞത് കേട്ട ഇദ്ദേഹം ഉടന്‍ തന്നെ ഈ വിവരം ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് പൊലീസ് വനിതാ അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുകയുണ്ടായി. ഈ ചോദ്യം ചെയ്യലില്‍ നിന്നാണ് സുനിയെ കുറിച്ചും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ലഭിച്ചത്. പിന്നീടാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയും പാലക്കാട് സ്വദേശിയുടെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു.