കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം. മണിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണശേഷം ദിലീപ് വീട്ടില്‍ വന്നത് ഒരേയൊരു തവണയാണെന്ന് സഹോദരന്‍ പറഞ്ഞു.

ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. സിനിമാരംഗത്തെ പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തു.

കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന  സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലുകൾക്ക് തൊട്ടു പിന്നാലെയാണ്  ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രംഗത്തെത്തിയത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഒരു ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ച ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ ബൈജു കൊട്ടാരക്കരയെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര സിബിഐയെ അറിയിച്ചു.തുടർന്ന് ഫോണ്‍ രേഖകൾ  സിബിഐ ഓഫീസില്‍ സമര്‍പ്പിച്ചു. വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും  സിബിഐയെ സമീപിച്ചിട്ടുണ്ട്. ‘ക്വട്ടേഷനാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു . എന്നാല്‍ ഭൂമി, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന്’ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.