നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരുടെ മൊഴിയെടുപ്പ് ഏഴാം മണിക്കൂറിലേയ്ക്ക് കടക്കുന്നു. ആലുവ പോലീസ് ക്ലബില്‍ ഉച്ചയ്ക്ക് 12.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പാണ് തുടരുന്നത്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ എഴുതിയെടുക്കുന്നതുകൊണ്ടാണ് മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീളുന്നത്.

നിലവില്‍ രണ്ട് തരം അന്വേഷണളെ കേന്ദ്രീകരിച്ചാണ് മൊഴിയെടുപ്പ് പുരോഗിക്കുന്നത്. ഒന്ന് നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്തുവന്ന ചില വിവരങ്ങളും, ഈ കേസില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പ രാതിയുടെയും അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.

അന്വേഷണ സംഘവുമായി സഹകരിച്ച മൂന്നുപേരും നല്‍കിയത് നിര്‍ണായക വിവരങ്ങളാണെന്ന് സൂചനയുണ്ട്. കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ഗൂഢാലോചന ആരോപണത്തിനുള്ള കാരണവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള സംശയങ്ങളും ദിലീപ് പോലീസിന് കൈമാറിയെന്നാണ് വിവരം. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതുമായി ഇതിനുബന്ധമുണ്ടെന്നാണ് ദിലീപിന്റെ നിലപാട്.ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത് എന്ന് പോലീസ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.