കോവിഡ് സ്ഥിരീകരിച്ച ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം അഭിഭാഷകനായ ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. കണക്റ്റിക്കട്ട് വിന്‍ഡ്‌സര്‍ ലോക്ക്‌സിലില്‍ ക്രിസ് മസ് ദിനത്തിലായിരുന്നു സംഭവം. സഫ്ഫില്‍ഡ് സിറ്റി ഡെയ്ല്‍ സ്ട്രീറ്റില്‍ ഭാര്യാ മാതാവിന്റെ വീട്ടില്‍ താമസിച്ചിരുന്ന അറ്റോര്‍ണിമാരായ ജോണ്‍ ലിക്വറി (59) ഭാര്യ സിന്‍ഡി ലിക്വറി(55) എന്നീ ദമ്പതികളാണ് മരിച്ചത്.

ഇവര്‍ കിടക്കുന്ന മുറിയിലാണ് ഇരുവരും വെടിയേറ്റു കിടന്നിരുന്നത്. ഭാര്യാ മാതാവ് സംഭവം കണ്ടയുടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തുനിന്നും വെടിവെയ്ക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന റിവോള്‍വറും കണ്ടെടുത്തു. 32 വര്‍ഷമായി ലോയറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ജോണ്‍ ലിക്വറി.

കൊല്ലപ്പെട്ട ദമ്പതികളെ കുറിച്ചു സ്‌നേഹിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. സിന്‍ഡി വളരെ ദാനധര്‍മങ്ങള്‍ ചെയ്തിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ഭാര്യാ മാതാവ് വീട്ടില്‍ കോവിഡ് രോഗിയായി കഴിയുകയായിരുന്നു. മകള്‍ സിന്‍ഡിക്കും കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ജോണ്‍ ലിക്വറിയുടെ റിസള്‍ട്ട് വരുന്നതിനു മുമ്പുതന്ന ഈ ക്രൂരകൃത്യം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പൊലീസ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് മേജര്‍ ക്രൈം സ്‌ക്വാഡുമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.