കട്ടപ്പനയിൽ തെരുവുനായയെ നടുറോഡിൽ കെട്ടിവലിച്ച 51 കാരൻ അറസ്റ്റിൽ. കൈരളി ജംഗ്ഷൻ മാണ്ടിയിൽ ഷാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചതിനു പിന്നാലെയാണ് മൃഗങ്ങളോടുളള ക്രൂരത തടയൽ അടക്കമുളള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൈരളി ജംഗ്ഷനിൽ ഷാബു നായയെ കെട്ടിവലിക്കുന്നത് കണ്ട സിദ്ധാർത്ഥ് എന്ന യുവാവാവ് ദൃശ്യം മൊബൈലിൽ പകർത്തുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നായയെ ഷാബു വടികൊണ്ട് അടിച്ച ശേഷം വള്ളികൊണ്ട് കെട്ടി റോഡിലൂടെ വലിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റോഡിലൂടെ 20 മീറ്ററോളം ഇയാൾ നായയെ കെട്ടിവലിച്ചു. ശരീരത്തിൽ സാരമായി പരുക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പിന്നീട് അഭിജിത്ത്, സിദ്ധാർഥ് എന്നിവരുടെ സംരക്ഷണയിൽ വിട്ടു. അതേസമയം തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയിൽനിന്നും രക്ഷപ്പെടുന്നതിനായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്കയിലും സമാനമായ സംഭവം നടന്നിരുന്നു. നായയുടെ കഴുത്തിൽ കയർ കുരുക്കിയ ശേഷം റോഡിലൂടെ കാറിൽ കെട്ടിവലിച്ച് ഏതാണ്ട് അറുന്നൂറ് മീറ്ററോളം ദൂരമാണ് ചാലായ്ക്ക സ്വദേശിയായ യൂസഫ് സഞ്ചരിച്ചത്. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച ഇയാളുടെ വാഹനം തടഞ്ഞുനിർത്തി നാട്ടുകാരാണ് കാറിൽ കെട്ടിവലിച്ച നായയെ രക്ഷിച്ചത്. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു യൂസഫിന്റെ മൊഴി.