ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി രണ്ടു അപ്രതീക്ഷിത മരണങ്ങൾ കൂടി. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണ (41) യോഗ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരണമടഞ്ഞപ്പോൾ, ലിറ്റിൽഹാംപ്ടണിൽ അർബുദ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി വിന്നി എം. കോശിയും വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി യുകെ മലയാളികൾക്കിടയിൽ തുടർച്ചയായി സംഭവിക്കുന്ന അകാല മരണങ്ങൾ സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

ഈസ്റ്റ് ഹാമിലെ ആരോഗ്യ സംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന സിസിലി കൃഷ്ണ യോഗ പരിശീലനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവർ സിപിആർ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സിസിലിയുടെ രണ്ടു സഹോദരങ്ങളും നേരത്തെ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിസിലിയുടെ ആരോഗ്യനില എൻഎച്ച്എസ് നിരീക്ഷണത്തിലായിരുന്നു. മരുന്നുകളും ആരോഗ്യസംരക്ഷണ ജീവിതശൈലികളും കൃത്യമായി പിന്തുടർന്നിരുന്ന സമയത്താണ് അപ്രതീക്ഷിത വിയോഗം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലം സ്വദേശികളായ ശിവദാസൻ–മീനാക്ഷി ദമ്പതികളുടെ മകളാണ് സിസിലി. വർഷങ്ങളായി കുടുംബം യുകെയിൽ സ്ഥിരതാമസക്കാരായിരുന്നു. ഭർത്താവ് അശോക്. മക്കൾ: റയോൻ, റീസ്. സിസിലിയുടെ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.

അതേസമയം, ലിറ്റിൽഹാംപ്ടണിൽ താമസിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി വിന്നി എം. കോശി (52) അർബുദ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പത്ത് വർഷത്തിലേറെയായി യുകെയിൽ താമസിച്ചു വരികയായിരുന്നു. കോട്ടയത്തെ ആദ്യകാല ബസ് ഉടമകളിലൊരാളായ ചാമ്പ്യൻ മോട്ടോഴ്‌സ് ഉടമ എം.എ. കോശിയുടെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ സിനി. മകൾ നവീന. സഹോദരി വിൻസി എബ്രഹാം. കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമായ വിന്നിയുടെ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

സിസിലി കൃഷ്ണയുടെയും വിന്നി എം. കോശിയുടെയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.