യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതവും വിശ്വാസവും ആചാരവും പറഞ്ഞ് വോട്ടുപിടിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകി. ആന്ധ്ര മുഖ്യമന്ത്രിയുടെ എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.

ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താക്കീത്. ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. കോൺഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വിമർശിച്ചത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താക്കീത്.രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിന് ഉദ്യോഗസ്ഥർക്കുള്ള വിലക്ക് രാജീവ് കുമാർ ലംഘിച്ചുവെന്നാണ് കമ്മിഷൻ വിലയിരുത്തൽ. മതം, വിശ്വാസം, ആചാരങ്ങൾ എന്നിവ പറഞ്ഞ് വോട്ടുപിടിക്കരുതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം നൽകി. ആരാധനാലയങ്ങളുടെ പേരോ, ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കരുത്.

സമൂഹത്തിൽ ഭിന്നതയോ സാമുദായിക സ്പർധയോ ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രചാരണവും പാടില്ലെന്നും കമ്മിഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തിയിരുത്തി മാതൃക പെരുമാറ്റച്ചട്ടത്തിൽ സമയോചിതമായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദേശം നൽകിയിട്ടുള്ളത്. ആരുടെയും സ്വകാര്യ ജീവിതം ആയുധമാക്കരുത്. തെളിയക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിക്കുത്. സൈന്യത്തിന്റെ നേട്ടങ്ങൾ, സൈനികരുടെ ചിത്രം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷൻ നിർദേശിക്കുന്നു. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തൻ അനിൽ ചന്ദ്ര പുനേതയെ മാറ്റി എൽ വി സുബ്രഹ്മണ്യത്തെയാണ് ആന്ധ്ര ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. കമ്മിഷനുമായ ഏറ്റുമുട്ടിയ അനിൽ ചന്ദ്ര പുനേതയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും നിർദേശിച്ചു.