കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒരുലക്ഷം രൂപയുടെയും ഒരാള്‍ജാമ്യത്തിന്റെയും ഈടിലാണ് ക്രിസ്പിന് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ ക്രിസ്പിന്‍ സാമിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഐയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സഘം ബോധിപ്പിച്ചിരുന്നു.

അന്യായമായി തടങ്കലില്‍ വയ്ക്കുക,തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നീ വകുപ്പുകള്‍ മാത്രമാണ് സിഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

അതേസമയം,ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തു. സാക്ഷികളെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും കഴിയുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.