ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗ്യാസ് മൊത്തവില ഉയർന്നതിനെത്തുടർന്ന് 17 ലക്ഷം ഉപഭോക്താക്കളുള്ള ബൾബ് എനർജി കമ്പനി തകർന്നു. പ്രതിസന്ധി രൂക്ഷമായതോടെ പ്രത്യേക നടത്തിപ്പിലേയ്ക്ക് (Special Administration) നീങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ഇതോടെ റെഗുലേറ്റർ ഓഫ്ഗെമിലൂടെ സർക്കാർ നടത്തുന്ന ആദ്യത്തെ ഊർജ്ജ കമ്പനിയായി ബൾബ് മാറും. ബൾബിന്റെ ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ലന്നും ബൾബ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും ഓഫ്ഗെം വ്യക്തമാക്കി. “ഉപഭോക്താക്കൾക്ക് അവരുടെ വിതരണത്തിൽ തടസ്സം ഉണ്ടാവില്ല. അവരുടെ അക്കൗണ്ടും താരിഫും സാധാരണ നിലയിൽ തന്നെ തുടരും. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബൾബ് ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാകും.” ഓഫ്ഗെം കൂട്ടിച്ചേർത്തു.

ഊർജ്ജ വിതരണ സ്ഥാപനത്തിന്റെ ഉപഭോക്താക്കളെ ഏറ്റെടുക്കാൻ തക്ക പ്രാപ്തിയുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താൻ ഓഫ്ഗെമിന് കഴിയുന്നില്ലെങ്കിൽ മാത്രമാണ് സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ നടപടി ഉപയോഗിക്കുന്നത്. കമ്പനിയുടെ നടത്തിപ്പിനായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റെഗുലേറ്റർ പറഞ്ഞു. യുകെയിലെ ഏഴാമത്തെ വലിയ ഊർജ്ജ കമ്പനിയാണ് ബൾബ്. ആയിരം ജീവനക്കാരും ഉണ്ട്.

ബൾബിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2020 മാർച്ച് 31 വരെ കമ്പനിക്ക് 63 മില്യൺ പൗണ്ട് നഷ്ടമുണ്ടായി. പ്രത്യേക നടത്തിപ്പിലൂടെ വൻ സാമ്പത്തിക തകർച്ച തടയുകയാണ് പ്രധാന ലക്ഷ്യം. സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റർ റെജിം സ്കീമിന് കീഴിൽ കമ്പനിയുടെ നടത്തിപ്പിനായി സർക്കാരിന് ഗ്രാന്റുകളും വായ്പകളും നൽകാം. വാതക വില കുതിച്ചുയർന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി നിരവധി കമ്പനികൾ അടച്ചുപൂട്ടി. കഴിഞ്ഞയാഴ്ച തകർന്ന നിയോൺ റീഫ്, സോഷ്യൽ എനർജി സപ്ലൈ എന്നിവരുടെ ഉപഭോക്താക്കളെ ബ്രിട്ടീഷ് ഗ്യാസ് ഏറ്റെടുക്കും. രണ്ട് സ്ഥാപനങ്ങൾക്കും കൂടി 35,000 ഉപഭോക്താക്കളുണ്ട്.