ലണ്ടന്‍: സോഷ്യല്‍ മീഡിയയുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റ വാര്‍ഷിക കണക്കുകള്‍ ഇതിന് വ്യക്തമായ തെളിവാണ് നല്‍കുന്നത്. സ്മാര്‍ട്ടഫോണുകളുടെ വരവോടെ സാധാരണക്കാര്‍ക്കും കരഗതമായ സോഷ്യല്‍ മീഡിയ ഗുണത്തിനൊപ്പം ദോഷവും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയുടെ ഉപയോഗം ജനങ്ങളില്‍ അസൂയയും വിഷാദരോഗം പോലെയുള്ള അവസ്ഥകളിലേക്കും എത്തിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കോപ്പന്‍ഹേഗന്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

1095 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിയോളം ആളുകളോട് ഫേസ്ബുക്ക് ഉപയോഗം തുടരാനും ബാക്കിയുള്ളവരോട് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട്‌നില്‍ക്കാനും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചവരില്‍ തന്റെ സുഹൃത്തുക്കളോട് പ്രത്യേക തരത്തില്‍ അസൂയ വളരുന്നതായി കണ്ടെത്തി. ഫേസ്ബുക്ക് എന്‍വി എന്ന പേരിലാണ് പഠനത്തില്‍ ഇത് പ്രതിപാദിക്കുന്നത്. സുഹൃത്തുക്കളുടെ ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി വീക്ഷിക്കുന്നവരിലാണ് ഈ അവസ്ഥ കണ്ടത്. ആശയവിനിമയത്തിനും വാര്‍ത്തകളും വിവരങ്ങളും ലഭിക്കാനും നാം ആശ്രയിക്കുന്നത് ഇപ്പോള്‍ ഫേസ്ബുക്കിനെയാണ്. എന്നാല്‍ ഇത് നമ്മെ മറ്റു വിധത്തില്‍ ബാധിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

ശരാശരി 34 വയസ് പ്രായമുള്ളവരിലായിരുന്നു പഠനം നടത്തിയത്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഇവരില്‍ 86 ശതമാനവും സ്ത്രീകളായിരുന്നു. 350 പേരെങ്കിലും ഫേസ്ബുക്ക് സുഹൃത്തുക്കളുള്ളവരെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. അസന്തുഷ്ടിയും മറ്റു പ്രശ്‌നങ്ങളും കണ്ടെത്തിയവരോട് പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്താനാണ് വിദഗദ്ധര്‍ ഉപദേശിക്കുന്നത്.