തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ അപ്പാർട്മെന്റിൽ യുവതിയും യുവാവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു. ഇരുവരുടെയും ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ്. എന്നാൽ ആത്മഹത്യയ്ക്ക് ഇവർ അവലംബിച്ച മാർഗം വ്യക്തമായിട്ടില്ല. മരണത്തിനു മറ്റാരുടെയെങ്കിലും ഇടപെടൽ കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കും. മരിച്ച മോനിഷയും രമേശുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചിലരെ ചോദ്യം ചെയ്യും. ഗവ. മെഡിക്കൽ കോളജിൽ 3 ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടന്നത്.

മൂന്നു ദിവസം പഴക്കമുള്ള മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല. ഫിലിം സ്റ്റുഡിയോ ബിസിനസ് പങ്കാളികളായിരുന്ന ഇവരെ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം പൊലീസ് അപ്പാർട്മെന്റിൽ വീണ്ടും പരിശോധന നടത്തി.