ലണ്ടന്‍: ബ്രിട്ടിനിലെ ഫാക്ടറികളില്‍ ഓര്‍ഡറുകള്‍ കുറയുന്നു. ഏപ്രില് മുതലുള്ള കാലയളവില്‍ ഏറ്റവും കുറവ് ഓര്‍ഡറുകളാണ് ഈ മാസം ലഭിച്ചത്. കയറ്റുമതിച്ചെലവ് വര്‍ദ്ധിച്ചതും ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്പാദകര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ മാന്ദ്യമുണ്ടാകുന്നതായി സിബിഐ പ്രതിമാസ സര്‍വേയാണ് വ്യക്തമാക്കിയത്. ഭക്ഷ്യ, പാനീയ വ്യവസായങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ മൂന്ന് മാസത്തില്‍ ഈ വ്യവസായങ്ങള്‍ക്കുണ്ടായ തിരിച്ചടി മൊത്തം വ്യവസായ മേഖലയെ ബാധിച്ചു. ഈ മേഖല ഇപ്പോളും മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സിബിഐ എക്കണോമിസ്റ്റ് അന്ന ലീച്ച് പറഞ്ഞു. ഉദ്പാദനത്തില്‍ സ്ഥിരതയുണ്ടെങ്കിലും ഓര്‍ഡറുകള്‍ ലഭിക്കുന്നതിലും കയറ്റുമതിയിലുമാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും നാണയപ്പെരുപ്പം ഉയര്‍ന്നതും മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്നോട്ടു പോയിരുന്നു. ഇത് ഉപഭോക്താക്കളെയും ബാധിച്ചത് ഉദ്പാദനമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

നവംബര്‍ 2ന് ചേരുന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന സൂചന. ശമ്പളനിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അത് നാണയപ്പെരുപ്പ നിരക്കിനെ 2 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇത്.