കൊച്ചി: കത്വവയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താലില്‍ വ്യാപക അക്രമം. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് മിഠായി തെരുവിലെ കടകള്‍ പ്രതിഷേധക്കാര്‍ ബലമായി അടപ്പിച്ചു. കണ്ണൂരിലെ പ്രതിഷേധ പ്രകടനം നടത്തിയ 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ടൗണ്‍ പരിസരങ്ങളിലെ കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്.

മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം തെക്കന്‍ ജില്ലകളില്‍ പ്രതിഷേധം കുറവാണ്. ഇവിടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്യുന്നുണ്ട്.