കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം സംഭവത്തിൽ നീതി തേടി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. ബസിൽ യാത്രയ്ക്കിടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. വിഷയം ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പു നൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.
ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ജോലിയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച തിരക്കേറിയ ബസിൽ യാത്ര ചെയ്യുമ്പോഴാണ് യുവതി വീഡിയോ എടുത്തതും പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.
സംഭവത്തിന് ശേഷം യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ആദ്യ വീഡിയോയ്ക്ക് പിന്നാലെ പങ്കുവെച്ച രണ്ടാം വീഡിയോ യുവതി പിന്നീട് നീക്കം ചെയ്തതായാണ് വിവരം. എന്നാൽ ബസിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോഴും അക്കൗണ്ടിൽ ഉണ്ടെന്ന് പറയുന്നു. അതേസമയം, യുവതിക്കെതിരെ വലിയ സൈബർ ആക്രമണവും നടക്കുകയാണ്. സംഭവത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് സംഘടനയുടെ അറിയിപ്പ്.











Leave a Reply