കേരളക്കരയെ ഞെട്ടിച്ച അപകടമായിരുന്നു കവളപ്പാറ ദുരന്തം. 2019ലെ പ്രളയത്തില്‍ വീടും മണ്ണും കുടുംബവും നഷ്ടപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ ആ വാക്ക് നിറവേറ്റിയിരിക്കുകയാണ് യൂസഫലി. കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച 35 വീടുകളുടെ താക്കോല്‍ദാനം നടത്തിയിരിക്കുകയാണ്.

പണി പൂര്‍ത്തിയായതോടെ ഗുണഭോക്താക്കള്‍ക്ക് താമസിക്കാന്‍ വീട് വിട്ടുനല്‍കുകയായിരുന്നു. എംഎ യൂസഫലിയുടെ സൗകര്യാര്‍ഥം ഔദ്യേഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് പിവി അബ്ദുള്‍വഹാബ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. വീടുകളുടെ നിര്‍മാണ മേല്‍നോട്ടം പിവി അബ്ദുള്‍വഹാബാണ് നിര്‍വഹിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപ്പാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി. കുടിവെള്ളം, ഫർണീച്ചർ, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്റെ ബ്രദർ യൂസുഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.
കഴിഞ്ഞ കുറേ മാസങ്ങളായി ഇവർക്കൊപ്പം തന്നെയായിരുന്നു.

ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചും ഓരോ ദിവസവും ഇവിടെ വരാതെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട് ഉൾപ്പെടെ ഞാനുമായി ബന്ധപ്പെട്ട ഒരു നിർമാണ പ്രവർത്തിയിലും തറക്കല്ലിട്ട് പോന്നാൽ ഉദ്ഘാടനത്തിന് പോവുകയല്ലാതെ ഇത്രത്തോളം ഇടപെട്ട ഓർമയില്ല. ഉറ്റവരെ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും മറക്കാവുന്ന ദുരന്തമല്ല. ആ ഓർമകളുടെ നീറ്റലിൽനിന്ന് മോചിപ്പിച്ച് ഇവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സാധിച്ചു എന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുകയാണ്. ഓരോ വീടുകളിലേക്കും കയറുമ്പോഴുള്ള അവരുടെ സന്തോഷവും സ്നേഹപ്രകടനവും പ്രാർത്ഥനകളുമാണ് എന്റെ ലാഭം. കൂടെനിന്ന എല്ലാവർക്കും നന്ദി.