അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്ബിഎയിലെ ജീവനക്കാരി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം ചെയ്തു. എഫ്ബിഐയുടെ പരിഭാഷകയായ ഡാനിയേല ഗ്രീനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ കുസ്‌പെർട്ടിനെ വിവാഹം ചെയ്തത്. അബു തൽഹ അൽ-അൽമാനിയെന്നാണ് കുസ്‌പെർട്ട് ഭീകരർക്കിടയിൽ അറിയപ്പെടുന്നത്.

2011ലാണ് ജർമൻ വംശജയായ ഡാനിയേല എഫ്ബിഐയിൽ പരിഭാഷകയായി ജോലി ആരംഭിച്ചത്. കുസ്‌പെർട്ടിനെ കുറിച്ച് അന്വേഷിക്കുന്ന ചുമതല എഫ്ബിഐയിൽനിന്ന് ഡാനിയേലയ്ക്ക് ലഭിച്ചതോടെയാണ് എല്ലാം മാറി മറിയുന്നത്. 2014 ജൂൺ 11ന് കുടുംബത്തെ കാണാനെന്ന വ്യാജേന ഇസ്താംബൂളിലെത്തിയ ഡാനിയേല കുസ്‌പെർട്ടിനെ കണ്ടെത്തി വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം കുറ്റബോധത്തെ തുടർന്ന ഡാനിയേല സിറിയയിൽനിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ തിരിച്ചെത്തി. തുടർന്ന് ഡാനിയേലയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം കഠിന തടവിന് ഡാനിയേല ശിക്ഷിക്കപ്പെട്ടു. ഐഎസുമായി എന്തെങ്കിലും തരത്തിൽ ബന്ധം നിലനിർത്തുന്നവർക്ക് കഠിന ശിക്ഷയാണ് അമേരിക്കൻ കോടതി നൽകാറുള്ളത്. എന്നാൽ അന്വേഷണത്തോട് സഹകരിച്ചതിനാൽ ഡാനിയേലയ്ക്ക് ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.