ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഇനി ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ. മൂന്നാം റൗണ്ട് മത്സരങ്ങളിൽ ഒരേ സമയത്താണ് ഒന്നിലേറെ മത്സരം നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. ഒത്തുകളി നടക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതുവരെ മൂന്ന് ടീമുകൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതിനാൽ തന്നെ ഇനിയുൾ മത്സരങ്ങൾ പല വമ്പൻ ടീമുകൾക്കും പരീക്ഷണം തന്നെയാണ്.

പല ടീമുകൾക്കും അവസാന മത്സരം ശേഷിക്കെ ഇനിയും സാധ്യത കിടപ്പുണ്ട്. പോർച്ചുഗൽ, ഫ്രാൻസ്, ബ്രസീൽ ടീമുകൾ മാത്രമാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് എ ഗ്രൂപ്പിൽ നിർണായക മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ഖത്തർ ഒഴികെയുള്ള ടീമുകൾക്ക് എല്ലാം സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ് ബിയിലും പോരാട്ടം കനക്കും. ഇംഗ്ലണ്ടിന് വെയ്ൽസിനെതിരെ ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഴു പോയന്റോടെ പ്രീക്വാർട്ടറിലെത്താം. നാലു ഗോൾ ശരാശരിയുള്ളതിനാൽ സമനില നേടിയാലും നാലു ഗോളിന്റെ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും പ്രീക്വാർട്ടറിലെത്താം.

ഇത് വരെ മികച്ച മത്സരങ്ങൾ ഒരുപാട് കണ്ട ലോകകപ്പിൽ അവസാന ഗ്രൂപ് മത്സരങ്ങളും ആവേശകരമായി തുടരാനാണ് സാധ്യത.