കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് എതിരെ ഫെഫ്ക്ക. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തുന്ന തൊഴിലാളി സംഘടനയായ ഫെഫ്ക്കയ്ക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നു ഫെഫ്ക്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല.

കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്.

ഫെഫ്ക്കയുടെ പത്രക്കുറിപ്പ്:

മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്‌നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.

രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.

നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.