കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെതിരായ കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം നടന്നു വരുന്നത്.

അന്വഷണം വേഗത്തില്‍ നടന്നു വരികയാണെന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോകനാഥ് ബെഹ്‌റ കോടതിയെ അറിയിച്ചു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ അന്തിമാന്വേഷണ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കാനാവുമെന്ന് വിശദീകരിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ അന്ന് മറുപടി നല്‍കിയെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.