ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാലിമെനയിൽ കഴിഞ്ഞദിവസം പൊട്ടിപ്പുറപ്പെട്ട ലഹള അയവില്ലാതെ തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചൊവ്വാഴ്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. രണ്ടാമത്തെ രാത്രിയിലും പോലീസിനെതിരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് കലാപകാരികൾ ആക്രമണം നടത്തി. കൗണ്ടി ആൻട്രിം പട്ടണത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനാൽ ചൊവ്വാഴ്ച വൈകുന്നേരം ക്ലോണവോൺ ടെറസ് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് പൊതുജനങ്ങളോട് ഈ പ്രദേശം ഒഴിവാക്കാൻ നിർദ്ദേശിച്ചു.
വാരാന്ത്യത്തിൽ പ്രദേശത്ത് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ചുകൊണ്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ചയാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ച കൊളറൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ 14 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിൽ വിട്ടു. ആരോപിക്കപ്പെടുന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റ് നടത്തിയതായും വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് ചൊവ്വാഴ്ച അറിയിച്ചു. സംഭവത്തെ ചിലർ മന:പൂർവ്വം ആക്രമണത്തിന് വേദിയാക്കാനുള്ള നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply