ലണ്ടന്‍: യുകെയിലെ ബജറ്റ് എയര്‍ലൈനുകളില്‍ ഒന്നായ മൊണാര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സാമ്പത്തികമായി തകര്‍ന്ന എയര്‍ലൈന്‍ കുറച്ചുകാലമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ രക്ഷാ പാക്കേജിന്റെ പിന്‍ബലത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. കമ്പനി സാമ്പത്തികനില ഭദ്രമാണോ എന്ന കാര്യം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതോടെ 1,10,000 ാത്രക്കാരാണ് വിദേശത്തും യുകെയിലുമുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

ഈ യാത്രക്കാരെ തിരിച്ചെത്തിക്കാനായി പിന്നീട് വന്‍ ക്രമീകരണങ്ങളാണ് സിഎഎ ഏര്‍പ്പെടുത്തിയത്. ബ്രിട്ടന്‍ തങ്ങളുടെ പൗരന്‍മാരെ രാജ്യത്ത് എത്തിക്കാന്‍ സമാധാനകാലത്ത് നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷന്‍ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തി. യാത്രക്കുള്ള പണം വാങ്ങാതെയാണ് ജനങ്ങളെ തിരികെയെത്തിച്ചത്. 7.5 ലക്ഷം ആളുകളുടെ ബുക്കിംഗ് ഇല്ലാതായത് കടുത്ത യാത്രാ പ്രതിസന്ധി സൃഷ്ടിക്കും. മറ്റൊരു ബജറ്റ് എയര്‍ലൈനായ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെയുണ്ടായ പ്രതിസന്ധിക്കു പുറമേയാണ് ഇപ്പോള്‍ മൊണാര്‍ക്കിന്റെ തകര്‍ച്ച വ്യോമഗതാഗത രംഗത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഒരു ദിവസത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് വന്നത്. ഇതോടെ രാവിലെ യാത്രക്കായെത്തിയവര്‍ ബുദ്ധിമുട്ടിലായി. ബോര്‍ഡിംഗിനു തൊട്ടുമുമ്പാണ് ചില യാത്രക്കാര്‍ക്ക് കമ്പനി തന്നെ ഇല്ലാതായെന്ന അറിയിപ്പ് ലഭിച്ചത്. പലരുടെയും ഹോളിഡേ പദ്ധതികള്‍ അവതാളത്തിലായി. മൊണാര്‍ക്കിന്റെ 2100 ജീവനക്കാരും പ്രതിസന്ധിയിലാണ്.