കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ അഞ്ചു പ്രതികള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്‌റ്റേഷനിലെ പോലീസുരകാരന്റെ മകനുള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. സിവില്‍ പൊലിസ് ഓഫിസറിന്റെ മകന്‍ അഫ്‌സല്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കേസിലെ ആറു പ്രതികളില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേ ജീവനക്കാരനായ ക്രിസ്റ്റി, അല്‍ത്താഫ്, ഇജാസ്, സജു അപ്പു എന്നിവരാണ് പിടിയിലായത്.
രണ്ടുമാസം മുമ്പ് ഒരു സ്വകാര്യ ഹോംസ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനും യുവതിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മുറിക്ക് പുറത്താക്കിയ ശേഷമായിരുന്നു പീഡനം. ബലാത്സംഗത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പീഡനദൃശ്യങ്ങള്‍ കാട്ടി പലരില്‍ നിന്നും ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

പ്രതിയുടെ അച്ഛനായ പൊലീസുകാരനെ ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി. പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ നേരത്തെയും പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.