ന്യൂസ് ഡെസ്ക് മലയാളം യുകെ

സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള കടുത്ത മത്സരം മൂലം രണ്ട് വർഷത്തിനുള്ളിൽ ആദ്യമായി രാജ്യത്തെ ഭക്ഷ്യവിപണിയിൽ വിലകുറഞ്ഞു. സെപ്റ്റംബർ മാസത്തിൽ വില കഴിഞ്ഞ മാസത്തേക്കാൾ 0.1% കുറഞ്ഞതായാണ് ബ്രിട്ടീഷ് റീറ്റെയിൽ കൺസോർഷ്യം (ബി ആർ സി ) വെളിപ്പെടുത്തിയത്. പാലുത്പന്നങ്ങൾ, മത്സ്യം , പച്ചക്കറികൾ എന്നിവയുടെ വിപണി വിലയാണ് കുറഞ്ഞത്. എന്നാൽ പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന നിലയിൽ തന്നെയാണെങ്കിലും വരും മാസങ്ങളിൽ കുറയുമെന്നാണ് കരുതപ്പെടുന്നത്.


മൊത്തത്തിൽ ഭക്ഷ്യേതര സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില 6.2% ആയി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്കൂൾ യൂണിഫോമുകളുടെയും കുട്ടികൾക്ക് ആവശ്യമായ മറ്റ് സാധനങ്ങളുടെയും വിലകുറഞ്ഞത് കുടുംബങ്ങളെ വളരെയേറെ സഹായിച്ചതായി ബി ആർ സി പറഞ്ഞു. ഈ വർഷം മുതൽ വിലക്കയറ്റം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി ആർ സി യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ സീക്കിൻസൺ പറഞ്ഞു.


എന്നാൽ സൂപ്പർമാർക്കറ്റുകൾ വില കുറച്ചിട്ടും കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിയതായി ബി ആർ സി യുമായി ചേർന്ന് ഷോപ്പ് വിലസൂചിക നിർണ്ണയിക്കുന്ന നീൽസെൻഐക്യു, -ൽ നിന്നുള്ള മൈക്ക് വാറ്റ് കിൻസ് പറഞ്ഞു. യുകെയിൽ ആഗസ്റ്റ് വരെയുള്ള പണപ്പെരുപ്പ നിരക്ക് 6.7% ആയി കുറഞ്ഞത് പാൽ, ചീസ്, പച്ചക്കറി എന്നിവയുടെ വിലയിടിവിന് സഹായിച്ചതായാണ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പത്തിലെ കുറവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ യുകെയിലെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താൻ സഹായിച്ചത്