ന്യൂസ് ഡെസ്ക്, മലയാളം യുകെ
16-ഉം 17-ഉം വയസ്സുള്ളവർക്ക് ലിംഗഭേദം സ്ഥിരീകരിക്കുന്ന ഹോർമോണുകൾ നൽകി ചികിൽസിക്കാൻ അനുമതി നൽകിയ ഇംഗ്ലണ്ടിലെ ആദ്യത്തെ സ്വകാര്യ ക്ലിനിക്കായ ജെൻഡർ പ്ലസ് ഹോർമോൺ ക്ലിനിക്കിന്റെ രജിസ്ട്രേഷനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ മുൻ നേഴ്സ് സൂസൻ ഇവാൻസും പേര് വെളിപ്പെടുത്താത്ത ഒരു അമ്മയും പരാജയപ്പെട്ടു. ലിംഗഭേദം സ്ഥിരീകരിക്കുന്ന ഹോർമോണുകൾ ഒരു വ്യക്തിയുടെ ശാരീരിക സവിശേഷതകളെ അവരുടെ ലിംഗ വ്യക്തിത്വവുമായി യോജിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളാണ്. ഈ ഹോർമോണുകൾ സാധാരണയായി ട്രാൻസ്ജെൻഡർ ആളുകൾക്ക് അവരുടെ ചികിത്സയുടെ ഭാഗമായാണ് നൽകുന്നത്.
2020-ൽ ഡോ. ഹിലാരി കാസ് യുകെയിലെ കുട്ടികൾക്കായുള്ള എൻഎച്ച്എസ് ലിംഗ സേവനങ്ങളെ കുറിച്ചുള്ള ഒരു സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണം കാസ് റിവ്യൂ എന്നാണ് അറിയപ്പെടുന്നത്. യുവജനങ്ങൾക്ക് പുബെർട്ടി ബ്ലോക്കറുകളും ഹോർമോണുകളും നൽകുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കെയർ ക്വാളിറ്റി കമ്മീഷൻ (CQC) ക്ലിനിക് രജിസ്റ്റർ ചെയ്തപ്പോൾ വേണ്ട ശ്രദ്ധ നൽകിയില്ലെന്നും കാസ് അവലോകനത്തിലെ കണ്ടെത്തലുകൾ അനുസരിച്ചുള്ള പുതിയ എൻഎച്ച്എസ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിക്കാതെ ആണ് ക്ലിനിക് പ്രവർത്തിക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ യുക്തിസഹമായാണ് പ്രവർത്തിച്ചതെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഈഡി ഈ ആരോപണങ്ങൾ നിരസിക്കുകയായിരുന്നു. ലണ്ടൻ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ പ്ലസ് ഹോർമോൺ ക്ലിനിക്ക്, നിലവിൽ കൗമാരക്കാർക്ക് ഹോർമോൺ ചികിത്സകൾ നൽകാൻ ഇംഗ്ലണ്ടിൽ അനുവദിച്ചിട്ടുള്ള ഏക സ്വകാര്യ ക്ലിനിക്കാണ്.
Leave a Reply