റിയാദ്‍: മദീനയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ ദാരുണമായി കൊല്ലപ്പെട്ടു . മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ശനിയാഴ്ച വൈകിട്ട് ജിദ്ദ–മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ജി.എം.സി വാഹനം ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും സൗദി ജർമൻ ആശുപത്രിയിലുമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീൽ കുടുംബത്തോടൊപ്പം സന്ദർശന വിസയിലാണ് സൗദിയിലെത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ ആവശ്യമായ തുടർ നടപടികൾ കൈക്കൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.











Leave a Reply