ഫാ. ഹാപ്പി ജേക്കബ്

അരുളപ്പാടുകള്‍ക്ക് ശേഷം അത്ഭുതങ്ങളുടെ സാക്ഷാത്കാരമാണ് ഇനിയുള്ള നാളുകളില്‍ നാം ദര്‍ശിക്കുന്നത്. കര്‍ത്താവിന് വഴിയൊരുക്കുവാന്‍ വന്ന യോഹന്നാന്റെ ജനനം അതിന് ശേഷം എല്ലാം കണ്ണുകളും ലോകം മുഴുവന്‍ രക്ഷിക്കുവാന്‍ വരുവാനിരിക്കുന്ന രക്ഷകന്റെ ജനനം നോക്കിപ്പാര്‍ത്തിരിക്കുകയാണ്. രാജകൊട്ടാരങ്ങളിലും പ്രഭുക്കന്മാരുടെ മദ്ധ്യത്തിലും രക്ഷകനെ കാത്തിരിക്കുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ നീതിമാനായ യൗസേഫ് തനിക്ക് വിവാഹ നിശ്ചയം ചെയ്തിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ മറിയത്തോടപ്പം പേര്‍ വഴി ചാര്‍ത്തുവാനായി ദാവീദിന്റെ പട്ടണമായ സേതലഹേമിലേക്ക് യാത്രയായി. അവള്‍ക്ക് പ്രസവിക്കുവാന്‍ സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ തന്റെ മകന് ജന്മം നല്‍കുന്നു.

എളിമയുടെ മകുടമായ ദൈവ പുത്രന് ജനിക്കുവാന്‍ ഒരു സ്ഥലും ഇല്ലയോ? നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം. ദൈവം നല്‍കിയ അുഗ്രഹങ്ങളഉം ദൈവം നടത്തിയിട്ടുള്ള വഴികളും നാം ഓര്‍ത്തിരുന്നെങ്കില്‍ ദൈവ പുത്രന് പിറക്കുവാന്‍ ധാരാളം ഇടങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ഈ ജീവിതത്തില്‍ അതിനുവേണ്ടി ഒരുങ്ങുവാന്‍ നമുക്ക് മനസുണ്ടോ. ഈ സംഭവങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ഈ ലോകത്തിന്റെ ധനമോഹമോ അധികാരങ്ങളോ അല്ല ജനനവുമായി ബന്ധപ്പെട്ട് നാം മനസിലാക്കേണ്ടത്. പ്രകൃതിയും, മൂക ജന്തുക്കളും, ആട്ടിടയന്മാരുമൊക്കെയാണ് തിരുജനനത്തിന് പ്രത്യേകത മനസിലാക്കുകയും ദൈവ പുത്രനെ കാണുകയും ചെയ്തത്. അതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം എളിമയും ദാരിദ്ര്യവും കുറവുകളും ഒക്കെയുള്ള ജീവിതം ദൈവസാന്നിധ്യം ആഗ്രഹിക്കുകയും അവര്‍ക്ക് ദൈവത്തെ കാണുകയും ചെയ്യുവാന്‍ സാധിക്കും.

ദൂതന്‍ ആട്ടിടയരോട് ”സര്‍വ്വ ജനനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയാളമോ, ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” മാനവകുലം ആശ്ചര്യത്തോടെ ഈ സദ്‌വര്‍ത്തമാനം കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഈ സന്തോഷം അലയടിച്ചു. സ്വര്‍ഗീയ സൈന്യങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തി. ”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”

അനുദിന ജീവിതങ്ങളില്‍ ദൈവസാന്നിധ്യം കൈവിട്ടുപോയാല്‍ നമ്മുടെ മദ്ധ്യേ പിറന്ന ദൈവപുത്രനെ കാണുവാന്‍ നമുക്ക് സാധിക്കാതെ വരും. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മുടെ ഒരോരുത്തരുടെയും കുറവ് തന്നെയാണിത്. ഭൂമിയിലും സ്വര്‍ഗത്തിലും സന്തോഷം നിത്യമായി അലയടിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് ഈ സന്തോഷം അന്യമായി നില്‍ക്കുന്നു. എന്തെല്ലാം ഭാതികതകള്‍ നമ്മെ സമ്പന്നരാക്കിയാലും അതില്‍ നിന്നു ലഭിക്കുന്ന സന്തോഷങ്ങള്‍ക്കും അതീതമാണ് ദൈവം തരുന്ന സന്തോഷം.

മറ്റൊരു കാര്യ കൂടി പ്രധാനമായും നാം ഓര്‍ക്കണം. ദൈവപുത്രനെ കണ്ടവരും സ്വീകരിച്ചവരും അത്ഭുതം ദര്‍ശിക്കുക മാത്രമല്ല അവരുടെ ജീവിത യാത്ര തന്നെ മാറ്റപ്പെടുന്നു. സഞ്ചരിച്ച വഴികളല്ല, ഉള്‍കൊണ്ട അധികാരവും അവകാശവുമല്ല യഥാര്‍ത്ഥമായി ദൈവപുത്രനെ കാണുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്. ആയതിനാല്‍ ഒരുക്കത്തോടെയുള്ള ഈ ജനനപെരുന്നാല്‍ യഥാര്‍ത്ഥമായും ക്രിസ്തുവിനോടപ്പമായി തീരുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ ഒരുക്കങ്ങളെയും ത്യാഗങ്ങളെയും അനുഗ്രഹത്തിനായി നമുക്ക് സമര്‍പ്പിക്കാം.

”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”