സ്വന്തം ലേഖകൻ

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താനും അവയിൽ അനാവശ്യ ഇടപെടൽ നടത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു . വ്യക്തമായ തെളിവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. രണ്ടു വീഡിയോകളാണ് ഇതിന് തെളിവായി മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്  പുറത്തു വിട്ടിരിക്കുന്നത്. ഒരു വീഡിയോക്കൊപ്പം ബാബർപുർ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ആളുകൾ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയതും കാണാം . രണ്ടാമത്തെ വീഡിയോയിൽ, തെരുവിലൂടെ വോട്ടിങ് മെഷീൻ കൊണ്ടുപോകുന്നത് കാണാം.

പാര്‍ട്ടികളെല്ലാം ചൊവ്വാഴ്ചത്തെ വോട്ടെണ്ണലില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്. ഇതിനിടെയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി രംഗത്ത് എത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ പലയിടത്തും പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് . സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി പിടിക്കപ്പെട്ടിട്ടുണ്ട്.

സീല്‍ ചെയ്യുന്ന ഇവിഎം മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരെ സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോവേണ്ടതാണ്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ഇവിടെ നിന്നും ഇവിഎം യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി.  ദില്ലിയിലെ പല സ്ഥലങ്ങളിൽ നിന്നും സമാനമായ രീതിയില്‍ വോട്ടിംഗ് മെഷീൻ മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . അതുകൊണ്ടാണ് മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടിന്റെ കണക്കുകളും ഇലക്ഷൻ കമ്മീഷൻ ഇതുവരെ പുറത്ത് വിടാത്തതും . ബി ജെ പിയും പോലീസ്സും  ഇലക്ഷൻ കമ്മീഷനും ഒന്നിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് ഡൽഹി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് .